
വയനാട്: തിരുനെല്ലിയിൽ ആദിവാസി യുവാവ് മർദനമേറ്റ് മരിച്ച കേസിൽ സഹോദരി ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പോത്തുമൂല സ്വദേശി വിപിനാണ് പൊലീസിന്‍റെ പിടിയിലായത്. മദ്യലഹരിയിൽ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ഭാര്യാ സഹോദരൻ ബിനുവിനെ മരവടി കൊണ്ട് തലയ്ക്ക് അടിച്ചതായി പ്രതി പൊലീസിന് മൊഴി നൽകി.
തിരുനെല്ലി കോളാംങ്കോട് കോളനിയിലെ ബിനു എന്ന കുട്ടൻ മർദനമേറ്റ് മരിച്ച കേസിലാണ് സഹോദരി ഭർത്താവിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ വിപിന്റെ വീട്ടിലെത്തിയ ബിനു കത്തുന്ന വിറക് കൊള്ളിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിപിന്‍റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. തുടർന്ന് വിപിൻ സമീപത്തുണ്ടായിരുന്ന മരവടിയെടുത്ത് ബിനുവിന്‍റെ തലക്കടിക്കുകയായിരുന്നു. അടിയിൽ തലയോട്ടി തകർന്ന് ആന്തരിക രക്ത സ്രാവമുണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം, സഹോദരി ഭർത്താവ് അറസ്റ്റിൽ
സംഭവ ദിവസം വിപിനിന്‍റെ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നതിന് മുൻപ് ബിനു അയൽവാസികളായ മൂന്നു പേരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ ഇവരല്ല കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. അനധികൃതമായി മദ്യം വിറ്റതിന് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ് വിപിൻ