
ആലപ്പുഴ: വ്യാജരേഖകള്‍ ചമച്ച് ആലപ്പുഴ നഗരസഭയിലും അനധകൃത കെട്ടിടങ്ങള്‍ക്ക് നമ്പർ നൽകിയെന്ന് കണ്ടെത്തൽ. തട്ടിപ്പ് നടന്നത് കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണെന്ന് നഗരസഭ വ്യക്തമാക്കുന്നു. നികുതി അസസ്മെന്‍റ് രജിസ്റ്ററിന്‍റെ പരിശോധനിയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. റവന്യൂ സൂപ്രണ്ടിന്‍റേതല്ലാത്ത ഒപ്പും കൈയക്ഷരങ്ങളും രജിസ്റ്ററിൽ കണ്ടെത്തി.
ആലപ്പുഴ നഗരസഭയിലെ തട്ടിപ്പ് പുറത്ത് വന്നത് അപ്രതീക്ഷിതമായാണ്. മുല്ലയ്ക്കല്‍ വാര്‍ഡിലെ ആറ് മുറികളടങ്ങിയ കെട്ടിടത്തിനാണ് നമ്പറിട്ടത്. മറ്റൊരു അപേക്ഷയുടെ നമ്പര്‍ സംഘടിപ്പിച്ചാണ് ഇതിനായി ഫയലുണ്ടാക്കിയത്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടെന്നാണ് നിഗമനമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രേഖകളുടെ പകർപ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുല്ലയ്ക്കല്‍ വാര്‍ഡില്‍ നൗഷാദ്, സക്കീർ ഹുസൈന്‍, ഷൗക്കത്ത് എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങള്‍ക്കാണ് അനധികൃതമായി നമ്പര്‍ നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ തട്ടിപ്പ് നടന്നത് എങ്ങനെയെന്ന് വ്യക്തമായി. കെട്ടിട ഉടമസ്ഥർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തപാൽ വിഭാഗത്തില്‍ നിന്ന് ഒരേപക്ഷയുടെ നന്പര്‍ ആദ്യം സംഘടിപ്പിച്ചു. ഈ നമ്പര്‍ ഉപയോഗിച്ച് പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പുലെത്തിച്ചു. പിന്നെ നികുതി അടക്കുകയായിരുന്നു.
വൻ റാക്കറ്റ് തട്ടിപ്പിന് പിന്നിലുണ്ടെന്ന് മുനിസിപ്പൽ അധ്യക്ഷ കുറ്റപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നഗരസഭ പരാതി നൽകി. പൊലീസ് റവന്യൂ വകുപ്പുകളുടെ സംയുക്ത അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam