'ബുറെവി'യെ നേരിടാൻ കേരളം, പ്രളയസാധ്യതയില്ല, അപകടം മുന്നിൽക്കാണണം: മുഖ്യമന്ത്രി

Published : Dec 03, 2020, 06:16 PM ISTUpdated : Dec 03, 2020, 06:42 PM IST
'ബുറെവി'യെ നേരിടാൻ കേരളം, പ്രളയസാധ്യതയില്ല, അപകടം മുന്നിൽക്കാണണം: മുഖ്യമന്ത്രി

Synopsis

സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. വിശദമായ വിവരങ്ങൾ ഇങ്ങനെ...

തിരുവനന്തപുരം: 'ബുറെവി' ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ രാവിലെയോടെയോ ഉച്ചയോടെയോ ബുറെവി കേരളത്തിലേക്ക് പ്രവേശിച്ചേക്കും. ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി മുഖ്യമന്ത്രി പറയുന്നു. വാക്കുകൾ ഇങ്ങനെ:

''ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും എന്നാണ്. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറ‍ഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിമീ-യിൽ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്‍റെ വടക്കുഭാഗത്താണ് കൂടുതൽ മഴ പെയ്യുക.

സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം വന്നേക്കും. മരം, വീടുകൾ, പോസ്റ്റുകൾ, ഫ്ലക്സുകൾ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.

ചുഴലിക്കാറ്റ് രൂപീകരണ സാധ്യത നേരത്തേ തന്നെ ksdma മനസ്സിലാക്കി മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 30-ന് അർദ്ധരാത്രിയോടെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. കടലിൽ പോയവരെ തിരിച്ച് കൊണ്ടുവരാൻ വേണ്ട നടപടികൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റ്ഗാർഡ് എന്നിവർ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളിൽ അനൗൺസ്മെന്‍റുകൾ നടത്തി. കളക്ടർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻഡിആർഎഫിന്‍റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു. വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും വേണമെന്ന് ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു.

മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്. KSDMA-യുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും ജില്ലാ തലത്തിൽ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ഇവർ 24 മണിക്കൂറും വിവരം നൽകുന്നു.

വൈദ്യുതി വിതരണം, അണക്കെട്ടുകൾ, ശബരിമല തീർത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിർദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചു. അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിനെ സർക്കാർ നടത്തിയ ഒരുക്കങ്ങളെല്ലാം അറിയിച്ചു.

ബുറെവിയുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ഉന്നതതലയോഗം വിളിച്ചുചേർത്തു. തദ്ദേശഭരണസ്ഥാപനങ്ങൾ വരെയുള്ള എല്ലാ തലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കി. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഹോർഡിംഗുകളും മറ്റും ഉണ്ടാകാം. അതൊന്നും കടപുഴകി വീഴാതിരിക്കാൻ സജ്ജീകരണങ്ങൾ വേണം

തെക്കൻ ജില്ലകളിൽ കൊവിഡുമായി ബന്ധപ്പെട്ട് അതാത് ജില്ലകളിൽ ചുമതല വഹിക്കുന്ന മന്ത്രിമാർ തന്നെ ദുരിതാശ്വാസപ്രവർത്തനങ്ങളും ഏകോപിപ്പിക്കും. തിരുവനന്തപുരം - കടകംപള്ളി, കൊല്ലം - ജെ മേഴ്സിക്കുട്ടിയമ്മ, ഇടുക്കി - എം എം മണി, കോട്ടയം - പി തിലോത്തമൻ, പത്തനംതിട്ട - അഡ്വ. കെ രാജു, ആലപ്പുഴ - ജി സുധാകരൻ, എറണാകുളം - വി എസ് സുനിൽകുമാർ എന്നിങ്ങനെയാകും മന്ത്രിമാരുടെ ചുമതല. ജില്ലാ കളക്ടർമാർക്ക് സഹായത്തിനായി പ്രത്യേക സെക്രട്ടറിമാരെ നൽകും. തിരുവനന്തപുരത്ത് - ശർമിള മേരി ജോസഫ്, കൊല്ലം - എ ഷാജഹാൻ, പത്തനംതിട്ട - ബിജു പ്രഭാകർ, ആലപ്പുഴ - മിനി ആന്‍റണി, കോട്ടയം - സഞ്ജയ് കൗൾ, ഇടുക്കി - സൗരവ് ജെയ്ൻ, എറണാകുളം - പ്രണബ് ജ്യോതിനാഥ് എന്നിവർക്കാണ് ചുമതല. 

ചുഴലിക്കാറ്റിന്‍റെ ഗതിവിഗതികൾ KSDMA കൃത്യമായി അറിയിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകും. ജില്ലകളിൽ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ടാണ് ഏകോപനം. കൊവിഡ് കാലമായതിനാൽ ഈ ഉദ്യോഗസ്ഥൻമാരെല്ലാം ഇപ്പോൾത്തന്നെ ഏകോപിച്ചാണ് പ്രവർത്തനം. ജില്ലയിലെ പഞ്ചായത്തിന്‍റെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ കൂടി ഈ സമിതികളിലുണ്ട്. കുടിവെള്ളം, വൈദ്യുതി എന്നിവയെല്ലാം തടസ്സപ്പെടാം. അത് പ്രത്യേക ശ്രദ്ധയോടെ ഓരോ വകുപ്പും തീരുമാനിച്ചു. ശുദ്ധജലവിതരണത്തിന് തടസ്സമില്ലാതെ നോക്കും. വൈദ്യുതിവിതരണം മുടങ്ങാതിരിക്കാനും മുൻകരുതലെടുത്തു.

അപകടകരമായ അവസ്ഥയിൽ മരങ്ങളുണ്ടാകാം. വലിയ കാറ്റിൽ അവ കടപുഴകിയേക്കാം. അത്തരം മരച്ചില്ലകൾ മുറിച്ചുമാറ്റാൻ നി‍ർദേശം നൽകി. കൊവിഡ് കാലമായതിനാൽ ക്യാമ്പുകളിൽ ആളുകൾ പാർക്കുമ്പോൾ ആവശ്യമായ ജാഗ്രത വേണം. അതീവശ്രദ്ധ ഇക്കാര്യത്തിൽ വേണം. കൊവിഡ് രോഗികളായവർ ഇതിലുണ്ടാകാം. അവർക്ക് പ്രത്യേക സൗകര്യം ഒരുക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരും മറ്റുള്ളവർക്കൊപ്പം താമസിക്കരുത്. അവർക്കും പ്രത്യേക സൗകര്യം വേണം. ഈ രണ്ട് വിഭാഗവുമല്ലാത്തവരെ ക്യാമ്പിൽ താമസിപ്പിക്കുമ്പോഴും കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ ആരോഗ്യവകുപ്പ് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. പകർച്ചവ്യാധികൾ വന്നേക്കാം എന്നത് കണക്കാക്കിയാണിത്. ഇത് കണക്കാക്കിയാണ് നിർദേശം പുറത്തിറക്കിയത്. ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യം, മരുന്നുകളുണ്ടെന്ന് ഉറപ്പാക്കൽ - ഇതിനൊക്കെ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. എല്ലായിടത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ആശുപത്രികളും മെഡിക്കൽ കോളേജുകളും ശ്രദ്ധിക്കണം. അടിയന്തരഘട്ടത്തിൽ മാസ് കാഷ്വാലിറ്റി ഉണ്ടായാലും അത് ശ്രദ്ധിക്കണം. ആന്‍റി സ്നേക് വെനം പോലുള്ളവയും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പാക്കണം. ഓർത്തോപീഡിഷ്യൻ, അനസ്തീസിസ്റ്റ്, പീഡിയാട്രീഷൻ എന്നിവരെല്ലാം ഓൺ കോൾ ഡ്യൂട്ടിയിൽ വേണം. പിഎച്ച്സികളും സിഎച്ച്സികളും അടക്കം എല്ലാ ആശുപത്രികളും ജാഗ്രതയോടെ ഇരിക്കണം. അതാത് ജില്ലകളിലെ നോഡൽ ഓഫീസർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശാനുസരണം പ്രവർത്തിക്കണം. റാപ്പിഡ് റെസ്പോൺസ് ടീം എല്ലാ തെക്കൻ ജില്ലകളിലും തയ്യാറായിരിക്കണം. തീരദേശജില്ലകളിൽ സജ്ജീകരണം വേണം. ക്യാമ്പുകളിലും ചികിത്സ ഉറപ്പാക്കും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടാകും. 

എല്ലാ പ്രശ്നബാധിതപ്രദേശങ്ങളിലും 108 ആംബുലൻസുകൾ ഉറപ്പാക്കി. എല്ലാ കൊവിഡ് ആശുപത്രികളും തയ്യാറായിരിക്കാൻ നി‍ർദേശം നൽകി'', എന്ന് മുഖ്യമന്ത്രി. 

തത്സമയം കാണാം:

Updating...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്