
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച അതി രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. ഭൂഗര്‍ഭ ജലനിരപ്പ് വലിയതോതിൽ താഴുന്നത് ആശങ്ക കൂട്ടുകയാണ്. ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങൾ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൂടിന് ആശ്വാസമേകി വേനൽ മഴയെത്താൻ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഒക്ടോബർ മാസം മുതൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ കാര്യമായ കുറവുണ്ടായി. പാലക്കാട്, കാസർകോട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 40 ശതമാനം വരെയാണ് കുറവ്. ഈ ജില്ലകളിൽ ഭൂഗർഭ ജല വിധാനവും താഴ്ന്നു.
വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ, ഭൂഗർഭ ജലനിരപ്പ് ഇനിയും താഴുമെന്ന് സിഡബ്യുആര്‍ഡിഎന്‍റെ പഠനം വ്യക്തമാക്കുന്നു. കാലവർഷത്തിലും തുലാവർഷത്തിലും സംസ്ഥാനത്ത് കൂടുതൽ മഴ ലഭിച്ചു. പക്ഷെ ജലസംഭരണം നടന്നില്ല., വേനൽ മഴയെത്തിയാൽ ജലസംരക്ഷണം ലക്ഷ്യമിട്ട് ശാസ്ത്രീയമാർഗ്ഗങ്ങൾ നടപ്പാക്കണം. ജലസംരക്ഷണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സിഡബ്യുആര്‍ഡിഎം ഉടൻ കൈകാറും.