Bus Charge : 'വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം'; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം

By Web TeamFirst Published Dec 8, 2021, 1:11 PM IST
Highlights

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. 

തിരുവനന്തപുരം: ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം (Strike) നടത്തുമെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ (student Concession) നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി.

ഇരുപത്തിയൊന്നിന് മുമ്പ് സർക്കാരുമായി ചർച്ചയ്ക്ക് തയാറാണ്. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ല. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു.  ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിത കാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ പറഞ്ഞു

അതേസമയം ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

ബസ് മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന. അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക. 

click me!