കോണ്‍സുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ; നടപടി നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന്

By Web TeamFirst Published Apr 12, 2024, 2:22 PM IST
Highlights

ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

ദില്ലി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെ കോണ്‍സുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് കാനഡ ഒഴിവാക്കിയത്. അതേസമയം, വിസ നടപടികൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.

ഖലിസ്ഥാന്‍ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാക്കുന്നതിനാലാണ് നടപടി. ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിട്ടത്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം. വിസയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കെണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമെന്ന് വിമർശിച്ച് തള്ളിയ ഇന്ത്യ, കാനഡ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കുള്ള താവളമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും നിജ്ജറുടെ കൊലപാതകം ഉന്നയിച്ച ജസ്റ്റിൻ ട്രൂഡോ കാനഡയില്‍ എത്തുന്ന എല്ലാവരുടെയും സ്വാതന്ത്രം താൻ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കി. കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടു എന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ട്രൂഡോ സർക്കാർ പിന്നീടിത് തിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!