
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി. കാൻസർ രോഗിയായ വയോധികന് പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി. രോഗം മൂർച്ഛിച്ച് മരിച്ച മേപ്പയ്യൂർ സ്വദേശി ബാലകൃഷ്ണന്റെ കുടുംബമാണ് ആരോഗ്യവകുപ്പിന് പരാതി നൽകിയത്. ഡ്യൂട്ടി ഡോക്ടറായ പ്രമോദ് ശ്രീനിവാസനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 27ആം തീയതി രാവിലെ 6.30ന് ആശുപത്രിയിലെത്തിയ ബാലകൃഷ്ണനെ അഡ്മിറ്റാക്കിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കെന്നാണ് കുടുംബം ആരോപിക്കുന്നത്.
ശരീരത്തിൽ രക്തക്കുറവുള്ള ബാലകൃഷ്ണന് രക്തം കയറ്റണമെങ്കിൽ മെഡിക്കൽ കോളേജിൽ നിന്നുള്ള റഫറൻസ് ലെറ്റർ വേണമെന്ന് ഡോ. പ്രമോദ് ആവശ്യപ്പെട്ടു. എന്നാൽ അതുവരെ രോഗിയെ അഡ്മിറ്റാക്കണമെന്ന് പറഞ്ഞെങ്കിലും ഡോക്ടർ വിസമ്മതിച്ചെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. വൈകിട്ട് മൂന്ന് മണിക്ക് മറ്റൊരു ഡോക്ടർ വന്നതിന് ശേഷമാണ് ബാലകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. അന്ന് രാത്രിയോടെ അവശനായ ബാലകൃഷ്ണനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി പത്ത് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ചികിത്സ നിഷേധിച്ചെന്ന പരാതി ആശുപത്രിക്ക് ലഭിച്ചില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam