അയോഗ്യരാക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ കൂടി കേൾക്കണമെന്ന് ഹൈക്കോടതി, നടപടിക്രമങ്ങൾ കർശനമായി പാലിക്കാനും നിർദേശം

Published : Mar 26, 2026, 06:25 PM IST
kerala high court

Synopsis

തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്ക് സമർപ്പിക്കാത്തതിന്‍റെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്ക് സമർപ്പിക്കാത്തതിന്‍റെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.

സ്ഥാനാർത്ഥിക്ക് വ്യക്തമായി നോട്ടീസ് നൽകുന്നത് മാത്രമല്ല, അത് ലഭിച്ചതായി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ചെലവ് കണക്ക് സമർപ്പിക്കണമെന്നതാണ് ചട്ടം. എന്നാൽ നോട്ടീസ് ലഭിച്ചതായി ഉറപ്പാക്കാതെയോ വിശദീകരണം പരിശോധിക്കാതെയോ അയോഗ്യത പ്രഖ്യാപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. നോട്ടീസ് ലഭിച്ച ശേഷം 20 ദിവസത്തിനകം സ്ഥാനാർത്ഥി നൽകുന്ന വിശദീകരണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടും പരിശോധിച്ച ശേഷമേ കമ്മീഷന് തുടർ നടപടികൾ സ്വീകരിക്കാനാകൂ. ആവശ്യമായ രേഖകൾ ഹാജരാക്കാൻ സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.

ഈ നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് ഹർജിക്കാർക്കെതിരായ അയോഗ്യത ഉത്തരവുകൾ കോടതി റദ്ദാക്കിയത്. എന്നാൽ നിയമാനുസൃതമായ നടപടികൾ പാലിച്ച് വീണ്ടും നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തിയെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കുന്നത് ഗുരുതരമായ നടപടിയാണെന്നും അത് പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്നതിനാൽ അതീവ ജാഗ്രതയോടെ മാത്രമേ ഇത്തരം നടപടികൾ കൈക്കൊള്ളാവൂ എന്നും കോടതി നിരീക്ഷിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലത്തൂരിലെ ചുവപ്പ് കരുത്തോ തൃശൂരിലെ കാവി തരംഗമോ? കുന്നംകുളത്ത് ആര് വിജയവാർത്ത അച്ചടിക്കും? എസി മൊയ്തീനെ തളയ്ക്കാൻ അജയ് മോഹനും രാജിലും
തന്‍റെ 10 ലക്ഷം ഓട്ടോ ഡ്രൈവർ കൊണ്ടുപോയെന്ന് പറ‌ഞ്ഞ് നടുറോഡിൽ വയോധികയുടെ കരച്ചിൽ, പരിശോധനയിൽ പണം വീട്ടിലെ അടുക്കളയിൽ