
ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാനുള്ള കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയാകുന്നു. ബിബിസി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സിപിഎമ്മിൻറെ ഇരട്ടത്താപ്പാണ് ചർച്ചയാകുന്നത്. കേരളത്തിലെ സർക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു. സർക്കാരിന്‍റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി. ഇതായിരുന്നു ബിബിസിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരായ സിപിഎം പൊളിറ്റ്ബ്യൂറോ നിലപാട്. എന്നാല്‍ ഇടതു പക്ഷ സർക്കാർ ഭരണത്തിലുള്ള കേരളത്തില്‍ സമാന നീക്കം നടക്കുമ്പോൾ ഇതേ പിബി നിലപാട് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.
2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു.
വിഷയത്തില്‍ സിഐടിയു നേതാവും എംപിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമർശിച്ചതിൻറെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നല്തിയത്.എന്നാല്‍ ബിബിസിയുടെ കാര്യത്തിലുള്ള സിപിഎം നിലപാട് ഇപ്പോൾ എവിടെ പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം
കേസില്‍ നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് വിനു വി ജോണിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറിയില്ല.