
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് നിയമവിദ്ധഗ്ധര്‍. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് മാരിടൈം നിയമവിദഗ്ധന്‍ വിജെ മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നര്‍ കപ്പലില്‍ കയറ്റിയതിലുള്ള അപാകതയാണോ എന്നടക്കം പരിശോധിക്കണം. മീനുകളുടെ പ്രജനനത്തെപോലും ബാധിക്കുന്നതാണ് അപകടമെന്നും വിജെ മാത്യൂസ് മുന്നറിയിപ്പ് നല്‍കി.
നമ്മുടെ തീരത്തുനിന്ന് അധികം അകലയല്ലാതെ കൂറ്റനൊരു കപ്പല്‍ മുങ്ങിപ്പോയിട്ട് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളു, പലരേയും നേരിട്ട് ബാധിച്ചു തുടങ്ങാത്തതിനാലാവണം സര്‍ക്കാരടക്കം അപകടകത്തെ നിസാരമായി കാണുന്നത്. മുങ്ങിയ കപ്പല്‍ അധികം വൈകാതെ കടലിലും കരയിലും വിനാശം വിതക്കുമെന്ന് ഓര്‍പ്പിക്കുകയാണ് മാരിടൈം നിയമ വിദദ്ധനും മുതിര്‍ന്ന അഭിഭാഷകനും മാരിടൈം ബോര്‍ഡ് മുന്‍ ചെയര്‍മാനുമെല്ലാമായ അഡ്വക്കറ്റ് വി.ജെ. മാത്യുസ്. സംഭവത്തിന്‍റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകണം. വൈകുന്തോറും അപകടമാണ്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കപ്പലില്‍ ചരക്ക് കയറ്റിയതുമുതലുള്ള ഓപ്പറേഷണല്‍ വീഴ്ചയും സാങ്കേതിക പ്രശ്നവുമാണ് അപകടകാരണമെന്നാണ് കണ്ടെത്തല്‍. അങ്ങനയെങ്കില്‍ കപ്പല്‍ കമ്പനിക്കൊപ്പം തുറമുഖ അധികൃതരിലേക്കും ചോദ്യങ്ങള്‍ നീളും. കടലില്‍ വീണ കണ്ടെയ്നറുകളില്‍ രഹസ്യമായി എന്തെങ്കിലും കയറ്റിയോ എന്നുപോലും സംശയമുണ്ട്. അടുത്തയാഴ്ച മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. മീനുകളുടെ പ്രജനനകാലത്ത് കടലിനടിയില്‍ ചെകുത്താനായി കഴിയുകായണ് മുങ്ങിയ കപ്പലെന്നും ഓര്‍മിപ്പിക്കുന്നു വിജെ മാത്യൂസ്. കേസെടുക്കുന്നതടക്കം തുടര്‍ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം കൃത്യമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കണമെന്നും ചൂണ്ടിക്കാട്ടുന്നു ഈ അഭിഭാഷകന്‍.