
തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ പരാതിയിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർ നടപടികൾ നിർത്തിവെക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടർ നടപടി നിർത്തി വെക്കാൻ നിർദേശം നൽകി. ബാസിലിനെതിരെ കേസെടുത്തതിൽ യു ഡി എഫ് യുവജന സംഘടനകളടക്കം വിമർശനം കടുപ്പിച്ചതോടെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. കൊച്ചി സൈബർ പൊലിസാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. ബാസിൽ നൽകിയ പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയാണ് ബാസിൽ പരാതി നൽകിയിരുന്നത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
നേരത്തെ ബാസിലിനെതിരെ കേസെടുത്തതിൽ പൊലീസിനെതിരെ യു ഡി എഫ് യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും എം എൽ എയുമായ പി കെ ഫിറോസ് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ചാവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ട് പോകില്ലെന്ന് ചെന്നിത്തല ഉറപ്പ് നൽകിയെന്നും ഫിറോസ് വ്യക്തമാക്കി. മുൻ സർക്കാരിന്‍റെ പ്രേതബാധ പൊലീസിനെ തുടരുന്നെന്നായിരുന്നു യൂത്ത് കോൺഗ്രസ് വിമർശനം. യുവജന നേതാക്കളെ പിന്തുണച്ച് യു ഡി എഫിലെ വിവിധ നേതാക്കളും രംഗത്തെത്തി. കേസെടുത്ത നടപടിക്കെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിഷേധത്തിലാണ്. വസ്തുത പരിശോധിക്കാതെയാണ് കേസെടുത്തതെന്ന് അബ്ദുള്ള ബാസിലും കുറ്റപ്പെടുത്തിയിരുന്നു. വർഗീയത പറഞ്ഞവർക്കെതിരെയാണ് കേസെടുക്കേണ്ടെതെന്നും, പൊലീസ് അനാവശ്യ ധൃതി കാണിച്ചെന്നും ബാസിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam