
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗവും സംശയാസ്പദവുമാണെന്ന് എൻബിഡിഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ ആരോപണം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്ത വിഷയത്തിലാണ് അഖിലക്കെതിരായ കേസ് എടുത്തിരിക്കുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഇടപെടാനുമുള്ള ശ്രമം അപലപനീയമാണ്. കേസിൽ തുടർനടപടികളെല്ലാം ഒഴിവാക്കണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എൻബിഡിഎ കത്ത് നൽകുകയും ചെയ്തു.
വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കളളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ മറ്റ് നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ കെഎസ് യു പ്രവർത്തകർ ആരോപണം ഉന്നയിച്ചത് റിപ്പോർട്ട് ചെയ്തതിന്‍റെ പേരിലാണ് തനിക്കെതിരെ ഗൂഡാലോചനയ്ക്ക് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം, മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത സെൻസര്‍ഷിപ്പാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരിലും ന്യൂസ് അവറിൽ ചര്‍ച്ച നടത്തിയതിന്‍റെ പേരിലും കേസെടുക്കുകയാണ്. തെറ്റുകൾക്ക് എതിരായ ഓര്‍മ്മപ്പെടുത്തലാണ് വാര്‍ത്തകളെന്നും കേരള പത്ര പ്രവര്‍ത്തക യൂണിയൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെയുഡബ്ലിയുജെ മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്