യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു
കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം. യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. സർവകലാശാല ഫണ്ട് ഉപയോഗിക്കുന്ന പരിപാടിയിൽ രാഷ്ട്രീയം വേണ്ടെന്നാണ് വിസി നിലപാട്. ദില്ലി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോർഡെന്ന് സർവകലാശാല യൂണിയൻ വ്യക്തമാക്കി. എംജി സർവകലാശാല ക്യാമ്പസിൽ യൂണിയന്‍റെ നേതൃത്വത്തിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനും വിദ്യാര്‍ത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. വിസിക്ക് എതിരെ സർവകലാശാല യൂണിയൻ പ്രതിഷേധ പ്രകടനവും നടത്തി.
അതേസമയം, ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്നാണ് സിജെപി വ്യക്തമാക്കിയത്. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരിഗണനയിലാണ്. വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. അതിനിടെയാണ് പുതിയ തീരുമാനം. അഭിജീത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
ഇതിനിടെ സിജെപിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സിജെപിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സിആർപിഎഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സിആർപിഎഫിന്‍റെ ആഭ്യന്തര റിപ്പോർട്ട്.

