
കാസർകോട്: കരിവേടകത്ത് വിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും കുറ്റിക്കോൽ പഞ്ചായത്തംഗവുമായ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കരിവേടകം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് ഭർതൃപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്. യുവതിയുടെ മരണത്തിനുത്തരവാദി ജോസാണെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ മാസം 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ഭർത്താവ് ജോസ് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും ബന്ധുക്കൾ ആരോപിച്ചു.
നിലവിൽ ആത്മഹത്യപ്രേരണക്കും ഭർതൃപീഡനത്തിനുമാണ് ഭർത്താവ് ജോസിനെതിരെ കേസെടുത്തിരിക്കുന്നത്. ജോസിന്‍റെ അമ്മ മേരിക്കെതിരെ ഗാർഹിക പീഡനത്തിനും കേസെടുത്തു. മരിച്ച ജിനോ ജോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളൊന്നും പൂർത്തീകരിച്ചട്ടില്ല. രണ്ട് ദിവസത്തിനകം പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ജോസും അമ്മ മേരിയും കൊവിഡ് ബാധിതരാണ്. ഇരുവരേയും പടന്നക്കാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ജിനോ ജോസ് ദമ്പതികളുടെ നാല് മക്കളും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam