
തിരുവനന്തപുരം: കൊവിഡ് മറച്ചുവെച്ച തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് അമ്പത്തി നാലുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. ചെന്നെയിൽ നിന്ന് എത്തിയ ഇയാൾ ചെങ്കൽപ്പെട്ട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു. രോഗം ഭേദമാകാതെ ഡിസ്ചാർജ്ജ് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തുകയായിരുന്നു. രോഗവിവരമോ, ചികിത്സാ വിവരമോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല.
കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം നടപ്പിലാക്കുകയാണ്. പത്തുദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതൽ പ്രാബല്ല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്ന് കോർപ്പറേഷൻ മേയർ അറിയിച്ചിട്ടുണ്ട്.
നഗരത്തിലടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം,പച്ചക്കറി കടകൾ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാർ 50 % മാത്രമേ പാടുള്ളു.