
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര നേതാവെന്ന് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ദില്ലിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ക്രിസ്തുമസ് ആശംസ കൈമാറിയെന്നും മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ 2023 ൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ലോക സമാധാനം ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്തിട്ടില്ല. ബഫർ സോൺ വിഷയത്തിൽ നേരത്തെ തന്നെ ക്രൈസ്തവ സഭ കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുള്ളതാണ്. ഇത്തവണ ആക്കാര്യം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്ത് സർക്കാരുകളുടെ ഭാഗമാകണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര നേതാവാണ്. ജി 20 സമ്മേളനത്തെ കുറിച്ച് പ്രധാനമന്ത്രി ചർച്ചയിൽ സംസാരിച്ചു. ക്രൈസ്തവരുമായി ബന്ധപ്പെട്ട് വിഷയങ്ങൾ സർക്കാരിനെ അറിയിക്കുക തന്നെ ചെയ്യും. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി. ബഫർ സോണിൽ സഭ സമരം തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ ബിഷപ്പ് ജോസഫ് മാർ തോമസ് ജനങ്ങൾ മുന്നോട്ട് വരുമ്പോൾ സഭ പങ്കാളിയാവുക മാത്രമാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam