മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം; ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്

By Web TeamFirst Published Jan 19, 2021, 8:46 PM IST
Highlights

മാധ്യമപ്രവർത്തകൻ എസ്വി പ്രദീപിന്‍റെ മരണം സിബിഐ അന്യേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്. പ്രദീപിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്യേഷണത്തിൽ തൃപ്തരല്ലെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്വി പ്രദീപിന്‍റെ മരണം സിബിഐ അന്യേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്. പ്രദീപിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്യേഷണത്തിൽ തൃപ്തരല്ലെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.  സമരത്തിന്‍റെ ആദ്യഘട്ടം എന്ന നിലയിൽ പ്രദീപിന്‍റെ അമ്മ  ആർ വസന്തകുമാരി നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ഇരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരം ഉദ്ഘാടനം ചെയ്യും.

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഒരു മാസമായിട്ടും അന്വേഷണം എവിടേയും എത്തിയില്ലെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപിന്‍റെ ഫോൺ രേഖകൾ പരിശോധിക്കാനോ സുഹൃത്തുക്കളുടെ മൊഴിയെടുക്കാനോ പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണെന്നായിരുന്നു ആരോപണം.

അപകടം നടക്കുമ്പോൾ പ്രദീപിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. പ്രദീപിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ , മുഖ്യമന്ത്രി പിണറായി വിജയൻ , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ആക്ഷൻ കൗൺസിൽ സമരത്തിലേക്ക് തിരിയുന്നത്.

നിലവിൽ മരണത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എം സാൻഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എം സാൻഡ് കൊണ്ടുവരാൻ ഇവർക്ക് ഓർഡർ ലഭിച്ചിരുന്നുവെന്നതും യാത്ര ലോഡിറക്കാനായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രദീപിന്‍റെ ഓഫീസിലടക്കം എത്തി പൊലീസ് കാര്യങ്ങൾ വിലയിരുത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

click me!