
കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ എത്തുന്നതോടെ സത്യം തെളിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി റാണയുടെ മരണത്തിന് പിന്നിലെ സംശയങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നീതിക്കായി പോരാടുകയാണിവർ.
2011 മാര്‍ച്ച് 26 - പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാൻ പോയ മകൻ ഒരു ബേക്കറിയിൽ തല കറങ്ങി വീണുവെന്ന വിവരമാണ് അച്ഛൻ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്. ഓടിച്ചെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മകൻ ജീവനോടെയില്ലെന്ന് ഡോക്ടര്‍മാർ പറഞ്ഞു. പിന്നീട് നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന കാര്യം കുടുംബം അറിയുന്നത്. പിന്നെ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം. പക്ഷേ എങ്ങനെ മരിച്ചുവെന്ന് മാത്രം കണ്ടെത്താനായില്ല. നീതി തേടി അലഞ്ഞ അച്ഛൻ സുധീന്ദ്ര പ്രസാദ് സിബിഐ അന്വേഷണത്തിനായി ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണം സിബിഐക്ക് വിട്ട കോടതി ഉത്തരവ് വിധി കേൾക്കാൻ പക്ഷേ അച്ഛൻ ഉണ്ടായിരുന്നില്ല. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് പിന്നെ ഈ കേസ് നടത്തിയത് അമ്മയും സഹോദരനുമാണ്.
തുടക്കം മുതൽ അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് കുടുംബം പറയുന്നത്. പരാതി നൽകി 20 ദിവസത്തിന് ശേഷമാണ് മൊഴിയെടുക്കാൻ പൊലീസ് വീട്ടിലെത്തിയത്. 11 വര്‍ഷത്തിലേറെയായി മകന്റെ മരണത്തിന് പിന്നിലെ സംശയങ്ങൾ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് റാണയുടെ അച്ഛൻ സുധീന്ദ്ര പ്രസാദ് കയറാത്ത ഓഫീസുകളില്ല. സിബിഐ എത്തുന്നതോടെ നേരറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam