റിമാന്‍റ് പ്രതിയുടെ മരണം; ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

By Web TeamFirst Published Jan 14, 2021, 4:32 PM IST
Highlights

പ്രതിയുടെ പോസ്റ്റുമോര്‍ട്ടത്തിനായി ജയിൽ സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജിലാണ്. സൂപ്രണ്ടില്‍ നിന്ന് വിവരം ലഭ്യമായാല്‍ മാത്രമേ ഒരു നിഗമനത്തില്‍ എത്താനാവുവെന്ന് ഡിഐജി സാം തങ്കയ്യൻ പറഞ്ഞു. 
 

കൊച്ചി: എറണാകുളം ജില്ലാ ജയിലിൽ വെച്ച് മരിച്ച സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ റിമാന്‍റില്‍ പ്രവേശിപ്പിച്ചിരുന്ന ബോർസ്റ്റൽ സ്‌കൂളിലും ജനറൽ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയുടെ പോസ്റ്റുമോര്‍ട്ടത്തിനായി ജയിൽ സൂപ്രണ്ട് കോട്ടയം മെഡിക്കൽ കോളേജിലാണ്. സൂപ്രണ്ടില്‍ നിന്ന് വിവരം ലഭ്യമായാല്‍ മാത്രമേ ഒരു നിഗമനത്തില്‍ എത്താനാവുവെന്ന് ഡിഐജി സാം തങ്കയ്യൻ പറഞ്ഞു. 

സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിന്‍റെ മരണകാരണം  മർദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്. നാളെ കോട്ടയം മെഡിക്കൽ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുക. അപസ്മാരവും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ശാസ്‌ത്രക്രിയക്ക് വിധേയമാക്കും മുമ്പാണ് മരിച്ചത്. 

തലയ്ക്ക് പിന്നിൽ മുറിവുകൾ ഉണ്ടെന്നും ഇത് പൊലീസ് മർദ്ദനത്തിൽ ഉണ്ടായതാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എറണാകുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 

click me!