ഓർത്തഡോക്സ് -യാക്കോബായ തർക്കം: സെമിത്തേരി ബിൽ സഭയിൽ: എതിർപ്പ്

By Web TeamFirst Published Feb 6, 2020, 10:17 PM IST
Highlights

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. ഇടവക ആര് ഭരിച്ചാലും അതാത് ഇടവകയിലെ അംഗങ്ങൾക്ക് അതാത് പള്ളി സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അനുമതി നൽകുന്നതാണിത്. 

തിരുവനന്തപുരം: യാക്കോബായ - ഓർത്ത‍ഡോക്സ് സഭകൾ തമ്മിലുളള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഇന്ന് നിയമസഭയിൽ കൊണ്ട് വന്ന സെമിത്തേരി ബില്ലിനെതിരെ വിവിധ ക്രിസ്ത്യൻ സഭകൾ രംഗത്തെത്തി. തർക്കം  തുടരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഓർത്ത‍ഡോക്സ് സഭ കുറ്റപ്പെടുത്തി. വേണ്ടത്ര ചർച്ച കൂടാതെയാണ് ബിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷവും ആക്ഷേപമുന്നയിച്ചു. എന്നാൽ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകുന്നതാണിത്.

എന്നാൽ പുതിയ ബിൽ യാക്കോബായ  സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സർക്കാരിന്‍റെ ആസൂത്രിത നീക്കമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.   

''തർക്കം നിലനിൽക്കണമെന്ന് സംസ്ഥാനസർക്കാർ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ തർക്കമുള്ളവരുടെ ശവസംസ്കാരം എന്ന പദപ്രയോഗം തന്നെ ഈ ബില്ലിൽ വന്നത്'', എന്ന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.

നിലവിലെ ബിൽ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ആരോപിച്ചു. 

പ്രതിപക്ഷത്തിന്‍റെ നിലപാടിങ്ങനെയാണ്: ''ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്യണമായിരുന്നു. നിയമത്തെ പൊതുവേ എതിർക്കുന്നില്ല. പക്ഷേ, ഉയർന്നു വന്ന ആശങ്കകൾ പരിഗണിക്കണം. നിയമം തർക്കമുളള വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണം. കേരളത്തിന്‍റെ മുഴുവൻ ക്രൈസ്തവ സഭകളെയും ബില്ലിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ പ്രതിപക്ഷം എതിർക്കുന്നു'', എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

എന്നാൽ തർക്കമില്ലാത്ത സഭകൾക്ക് ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. ''പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയാണ്. സഭാ തർക്കം പരിഹരിച്ചതാണ്. സുപ്രീം കോടതി വിധി നടപ്പാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ സബ്‍ജക്റ്റ് കമ്മിറ്റി പരിഹരിക്കും'', എന്ന് നിയമമന്ത്രി എ കെ ബാലൻ.

ശവമടക്കുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് - യാക്കോബായ തർക്കം സംഘർഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവരുന്നത്. ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. 

 

 

click me!