
ദില്ലി: തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് കേന്ദ്രം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതാണ് കാരണം. അതേ സമയം അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടവും സമരവും തുടരാനാണ് സമരസമിതി തീരുമാനം.
ആറ് വിമാനത്താവളങ്ങളുടേയും ലേലത്തിൽ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണ്. സാമ്പത്തിക ടെണ്ടറുകൾ പരിശോധിച്ചശേഷം ലെറ്റർ ഓഫ് ഓർഡർ നൽകാനുള്ള അന്തിമനടപടിമാത്രമാണ് ബാക്കിയുള്ളത്. പക്ഷെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പുള്ള മന്ത്രിസഭാ യോഗത്തിൽ കേന്ദ്രം തീരുമാനമെടുത്തില്ല. സർക്കാർ അംഗീകാരത്തിന്ശേഷം മാത്രമേ എയർപോർട്ട് അതോറിറ്റിക്ക് അദാനിക്ക് അനുമതിപത്രം നൽകാനാകൂ.
പെരുമാറ്റച്ചട്ടം മാത്രമല്ല രാഷ്ട്രീയകാരണങ്ങളും കേന്ദ്ര നിലപാടിൻറെ കാരണമായി എന്നാണ് സൂചന. കേരളത്തിൽ സ്വകാര്യവൽക്കരണം വലിയ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും അദാനിയുടെ കേന്ദ്ര ബന്ധം ഉയർത്തിയുള്ള പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ആറ് കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാത്രമല്ല അന്തിമതീരുമാനം കോടതി തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ് കേന്ദ്രതീരുമാനം. അതേസമയം നടപടി നിർത്തിവെച്ചാലും സമരസമിതി എതിർനീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam