ഇടുക്കി ഉപ്പുതറയിൽ 43 കാരിയായ വീട്ടമ്മയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മാനസിക പ്രയാസങ്ങളെ തുടർന്ന് വസീന മരുന്ന് കഴിച്ചിരുന്നതായി ഭർത്താവ് മൊഴി നൽകി
ഇടുക്കി: ഉപ്പുതറയിൽ വീട്ടമ്മയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഉപ്പുതറ കടുവാക്കാനം നെടുങ്ങഴിയിൽ, ലാലി എന്നു വിളിക്കുന്ന ജോർജ് ജോസഫിൻറെ ഭാര്യ 43 കാരി വസീനയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വസീനയെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉപ്പുതറ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏലത്തിന് കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന മോട്ടറന് വേണ്ടി വാങ്ങി വെച്ച പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം
ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ജോർജ് രാവിലെ വളക്കോടേക്ക് പോയ ശേഷമാണ് സംഭവം. പന്ത്രണ്ട് മണിയോടെ ഭർത്താവ് തിരികെ എത്തിയപ്പോൾ ഭാര്യ വസീനയെ വീട്ടിൽ കണ്ടില്ല. പേര് ഉറക്കെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ശുചിമുറിയിലെ ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് അവിടെയെത്തി നോക്കിയപ്പോഴാണ് വസീന ഭിത്തിയിൽ ചാരി നിലത്തിരിക്കുന്ന രീതിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ഉടൻ തന്നെ സമീപവാസികളെയും ഉപ്പുതറ പോലീസിനെയും വിവരമറിയിച്ചു.
ആദ്യ ഭാര്യയും മക്കളും ജോജിനെ ഉപേക്ഷിച്ച് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒറ്റക്ക് താമസിക്കുകയായിരുന്ന ജോർജ് നാലു വർഷം മുൻപാണ് കായംകുളം സ്വദേശി വസീനയെ രജിസ്റ്റർ വിവാഹം കഴിച്ചത്. വസീനയുടെയും രണ്ടാം വിവാഹമാണ്. വസീനക്ക് മാനസിക പ്രയാസങ്ങൾ നേരിടുന്നതിനാൽ വർഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഭർത്താവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവർക്കും മക്കളില്ല.


