
ആലപ്പുഴ: ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ. മലയാളികൾ കേട്ടുശീലിച്ച അറിയിപ്പിൽ ഇനി അധികകാലം ആലപ്പുഴ ഉണ്ടാകില്ല.എഫ് എം മാത്രം നിലനിർത്തി, എഎം ട്രാൻസ്മിറ്ററിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് പ്രസാർ ഭാരതിയുടെ തീരുമാനം. 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാൻസ്മിറ്റർ, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാൻസ്മിറ്റർ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്.
തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ വിവിധയിടങ്ങളിൽ ലഭിക്കുന്നത് ഇതുവഴിയാണ്. ഇതിൽ എഎം ട്രാൻസ്മിറ്ററിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ പോലും പരിപാടികൾ കേൾക്കുന്നതിൽ തടസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നാണ് പ്രശ്നത്തിലിടപെട്ട ആലപ്പുഴ എംപി എഎം ആരിഫിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച മറുപടി. നിലയം ഭാഗികമായി പൂട്ടുമ്പോൾ പകുതിയോളം ജീവനക്കാർക്ക് സ്ഥലം മാറി പോകേണ്ടി വരും. പൂട്ടൽ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. തൊഴിലാളി സംഘടനകൾക്കൊപ്പം ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചാകും സമരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam