പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ: സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ, 800 പേർക്ക് ഇരിപ്പിടം

By Web TeamFirst Published May 14, 2021, 12:19 PM IST
Highlights

മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാം ഘട്ട ചർച്ചകൾ എകെജി സെന്ററിൽ നടക്കുകയാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ 20നാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. പന്തലടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി പണികൾ പുരോഗമിക്കുകയാണ് . കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് വേദിയിലേക്ക് പ്രവേശനം ഉണ്ടാകും എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. മുൻകൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു.  മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്ററിൽ നടക്കുകയാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 

നാല് മന്ത്രിമാര്‍ സിപിഐക്ക് എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഒരു എംഎൽഎ മാത്രമുള്ള അഞ്ച് ഘടകകക്ഷികൾ ഉള്ളതിനാൽ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നൽകണം. ടേം അനുസരിച്ച് മന്ത്രിസ്ഥാനം പങ്കിടേണ്ടവര്‍ ആരൊക്കെ എന്ന കാര്യത്തിലും അന്തിമ തീരുമാനം വരാനിരിക്കുന്നതേ ഉള്ളു. അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നിലവിൽ ഒരു മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്. എന്നാൽ അത് നൽകാനാകില്ലെന്ന നിലപാടിലാണ് സിപിഎം, 

രണ്ട് മന്ത്രിസ്ഥാനം നൽകില്ലെന്നത് തീരുമാനം ആണെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള വകുപ്പുകൾ വിട്ടുകൊടുത്ത് നീക്കുപോക്കിന് സിപിഐ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ഇനിയും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!