
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങൾ ഉണ്ടാക്കി. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നല്ല രീതിയിൽ നടന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ പറഞ്ഞു.
എന്നാൽ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങൾക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഇടതുപക്ഷത്തോട് പ്രത്യേക അകൽച്ച ഉണ്ടെന്ന് തോന്നുന്നില്ല. ബിജെപി സ്ഥാനാർത്ഥികൾ ജയിക്കാതിരിക്കാൻ വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്തതാണ് യുഡിഎഫ് വിജയത്തിന് കാരണമായതെന്നും ഇടതുപക്ഷത്തോടുള്ള അകൽച്ച കൊണ്ടല്ല എന്നുമാണ് മുഖ്യമന്ത്രിയുടെ വിശകലനം.
ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചു. സംസ്ഥാന സർക്കാർ വിശ്വാസികൾക്ക് എതിരല്ല. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. വിധി നടപ്പാക്കാൻ വേണ്ട സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധി നടപ്പലാക്കിയതിനെയാണ് ചിലർ വിശ്വാസികൾക്ക് എതിരായ ശ്രമമെന്ന് വരുത്തിത്തീർക്കാൻ നോക്കിയത്. ഇതും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും എന്നാൽ ഇപ്പോൾ ജനങ്ങൾ യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മറ്റത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam