
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണ്ണർ ഒപ്പിട്ടിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്ത ബില്ലിലും വിസി നിർണ്ണയത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ഗവർണ്ണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവർണ്ണർ തീരുമാനം നീട്ടുകയാണ്.
സർക്കാറും ഗവർണ്ണറും തമ്മിൽ വെടിനിർത്തലെന്ന് സൂചന നൽകി നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എല്ലാ പരിധിയും വിട്ടു മാസങ്ങളായി തുടർന്ന പോര് അവസാനിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഇന്ന് ചാൻസലർ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവർണർ പറയാതെ പറയുന്നത്. ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവർണ്ണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീർന്നെങ്കിലും ഇതുവരെ ഗവർണ്ണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിൻറെ തുടർച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ ഉപേക്ഷിച്ചത്.
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയ്യതികളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഗവർണ്ണറുമായുള്ള അനുനയത്തിൻറെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചത്. സജി ചെറിയാൻറെ സത്യപ്രതിജ്ഞക്ക് ഗവർണ്ണർ അനുമതി നൽകിയതാണ് താൽക്കാലിക സമവായത്തിൽ നിർണ്ണായകമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam