
കൊച്ചി: യൂറോപ്പിലെ പള്ളികൾ പലതും വ്യാപാര കേന്ദ്രങ്ങളും ബാറുകളുമായി മാറിയെന്ന ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി കെസിബിസി രംഗത്ത്. യുവ നേതാക്കൾ ചരിത്രം അറിയാതെ നടത്തുന്ന പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുണ്ടാക്കിയെന്ന് കെസിബിസി വ്യക്തമാക്കി. പത്ത് ദിവസം മുൻപ് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മൻ്റെ വിവാദ പ്രസ്താവന.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ചാണ്ടി ഉമ്മന് കല്ലുകടിയായിരുന്നു ഈ പ്രസംഗം. ഹലാൽ സ്റ്റിക്കർ വിവാദത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പൊളിച്ച് മുസ്ലീം പള്ളിയാക്കിയിട്ടുണ്ടെന്നും പള്ളികൾ ഡാൻസ് ബാറുകൾ വരെയായിട്ടും ആർക്കും പ്രശനമില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചത്.
എന്നാൽ തുർക്കി ഭരണാധികാരി നടത്തിയ പ്രവൃത്തി ക്രിസ്തീയ സമൂഹത്തിന് അപരിഹാര്യമായ പ്രശ്നങ്ങളാണ് ഉണ്ടാക്കിയതെന്നും ചരിത്രമറിയാതെ പ്രസംഗിക്കുന്ന യുവ നേതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കെസിബിസി വ്യക്തമാക്കുന്നു. സംഭവം വിവാദമായതോടെ ചാണ്ടി ഉമ്മൻ നേരത്തെ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു
യുഡിഎഫിൽ നിന്ന് ക്രിസ്തീയ വിഭാഗങ്ങൾ അകലുന്നുവെന്ന പ്രചാരണം നിലനിൽക്കെയാണ് ചാണ്ടി ഉമ്മന്‍റെ വിവാദ പ്രസംഗം ചർച്ചയായത്. ഇടത് ക്യാമ്പാകട്ടെ പ്രസംഗത്തിന് വലിയ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നൽകുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam