
തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കും. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും ആണെന്ന് ഗോകുൽ ഓർമിപ്പിച്ചു. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയ്മ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്നും കെ എസ് യു നേതാവ് കുറിച്ചു.
പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam