പുതുപ്പള്ളിയിൽ വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ; ഇരുപതിനായിരം കടന്ന് ലീഡ്

Published : May 04, 2026, 11:01 AM IST
 Chandy Oommen

Synopsis

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ കൂറ്റൻ ലീഡ് നിലയിലേക്ക് എത്തിയിരിക്കുന്നത്.

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 21691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലേക്ക് എത്തിയിരിക്കുന്നത്.

അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016ൽ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.

2021ൽ വീണ്ടും ജെയ്ക്ക് സി തോമസ് തന്നെയാണ് ഉമ്മൻ ചാണ്ടിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് സംസ്ഥാന വ്യാപകമായി അലയടിച്ച ഇടത് തരംഗത്തിൽ ഉമ്മൻ ചാണ്ടി തെല്ലൊന്ന് വിയര്‍ത്തു. എങ്കിലും ജെയ്ക്കിനെ 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ഉമ്മൻ ചാണ്ടി മണ്ഡലം നിലനിര്‍ത്തി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം അതിന്‍റെ അങ്ങേയറ്റം തുറന്ന് കാണിച്ച വൈകാരികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ മണ്ഡലം കാത്തു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തന്റെ പിതാവിന്റെ റെക്കോർഡ് ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ ഓടിനടന്ന് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ചാണ്ടി ഉമ്മനെയാണ് കണ്ടിരുന്നതെങ്കിൽ ഇത്തവണ സൈക്കിളിലാണ് അദ്ദേഹം ജനങ്ങളെ കണ്ടച്. മാത്രമല്ല, ഫ്ലക്സുകളും ബാനറുകളും പോസ്റ്ററുകളുമെല്ലാം ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. ചെലവ് ചുരുക്കിയുള്ള പ്രചാരണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പുതുപ്പള്ളിയിൽ വീടില്ലാത്തവര്‍ക്ക് വീട് വെച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ നമ്മളെത്തും': താനൂരിൽ മുന്നേറി പി കെ നവാസ്
എൽഡിഎഫിന്റെ വിധി നിർണയിച്ച മണ്ഡലങ്ങൾ, തളിപ്പറമ്പിലും പയ്യന്നൂരിലും വിയർത്ത് സിപിഎം