ബലാത്സംഗമുൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തി ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന്

By Web TeamFirst Published Apr 9, 2019, 5:52 AM IST
Highlights

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തി കുറ്റപത്രം ഇന്ന് സമർപ്പിക്കും. പാലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉൾപ്പടെ അഞ്ച് വകുപ്പുകൾ ചുമത്തി കുറ്റപത്രം ഇന്ന് സമർപ്പിക്കും. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉൾപ്പടെ കേസിൽ 83 സാക്ഷികളുണ്ട്. ഉച്ചക്ക് ശേഷം പാലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സർപ്പിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ ബിഷപ്പിനെതിരെ സാക്ഷികളായ കന്യാസ്ത്രീമാർ തെരുവിലിറങ്ങിയ കേസിലാണ് 2000 പേജുള്ള കുറ്റപത്രം തയ്യാറായിരിക്കുന്നത്. ബിഷപ്പിനെതിരെ ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത്, അന്യായമായി തടഞ്ഞുവെച്ചു, അധികാരദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധലൈംഗികപീഡനം നടത്തി, ഭീഷണിപ്പെടുത്തി, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകൾ. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ഇവ. 

കർദ്ദിനാളിന് പുറമേ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്, ഭഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും 25 കന്യാസ്ത്രിമാരും 11 വൈദികരും സാക്ഷികളാണ് സാക്ഷികൾ കൂറുമാറാതിരിക്കാൻ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസ്ട്രേട്ടുമാരും സാക്ഷികളാണ്. മൊഴികളെല്ലാം ക്യാമറയിലും പകർത്തിയിട്ടുണ്ട് പ്രതിക്കെതിരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വിശദമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു എസ്പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യായായത്. 

കഴിഞ്ഞ സെപ്റ്റംബർ 21നാണ് അന്വേഷണസംഘത്തലവൻ ഡിവൈഎസ്പി കെ സുഭാഷ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീമാർ തെരുവിൽ സമരം നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. 25 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. എന്നാൽ സ്പെഷ്യൽ പ്രോസിക്യൂട്ടൻ നിയമനം വൈകി. പിന്നീട് കുറ്റപത്രം ഡിജിപിയുടെ ഓഫീസിൽ ഒരു മാസമിരുന്നു. ഒടുവിൽ സാക്ഷികളായ കന്യാസ്ത്രീമാർ വീണ്ടും തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം നൽകുന്നത് വേഗത്തിലാക്കിയത്. പാലാ കോടതിയാണ് കുറ്റപത്രം നൽകുന്നതെങ്കിലും വിചാരണ ജില്ലാ കോടതിയിലായിരിക്കും.

click me!