
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ. അരുണിനും എതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ പ്രതികള്‍ക്കെതിരെ ബാനസവാടി പോലീസ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 13 പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നുതിനുമായി വ്യാജ പീഡന പരാതി കെട്ടിച്ചമച്ചുവെന്നാണ് കേസ്. തന്ത്രിയുടെ സഹോദരപുത്രന്‍ പ്രവീണ്‍ കാനാടി ആണ് കേസിലെ മുഖ്യപ്രതി. തന്ത്രിയുടെ സഹോദരന്‍ ദേവദാസ്, മകന്‍ ശ്രീരാഗ് കാനാടി, മറ്റൊരു സഹോദരന്‍ വേണുഗോപാല്‍, മകന്‍ സ്വാമിനാഥന്‍, ഭാര്യ രജിത, മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്‌ന, സഹായി ബീന, മോണിക്ക, മുഹമ്മദ് ആലം, പി.എസ്. ശരത് മേനോന്‍, സജിത്ത്, മഹേഷ് ഷെട്ടി എന്നിവരാണ് പ്രതികള്‍.
ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഡാലോചന, വ്യാജത്തെളിവുകള്‍ സൃഷ്ടിക്കല്‍, തെളിവു നശിപ്പിക്കല്‍, വഞ്ചന, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കോടിയോളം രൂപയുടെ ഇടപാട് നടന്നതിന്റെ ബാങ്ക് രേഖകളും ഫോണ്‍ സംഭാഷണങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയതായും ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മസ്സാജ് പാര്‍ലര്‍ ജീവനക്കാരിയായ സ്ത്രീയെ പൂജക്ക് എന്ന വ്യാജേന ക്ഷേത്രത്തില്‍ എത്തിച്ച് തെളിവുകള്‍ ഉണ്ടാക്കി വ്യാജ പീഡനക്കേസ് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. 2025 മെയ് 29ന് രത്‌ന നല്‍കിയ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു പോലീസ് അരുണിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്ത്രി ഉണ്ണി ദാമോദരനും മകള്‍ ഉണ്ണിമായയും നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കേസില്‍ കുടുക്കിയതാണെന്ന് കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam