തിരുവനന്തപുരം: കിഫ്‌ബിക്ക് എതിരായ ഇഡി നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമെന്ന് മുഖ്യമന്ത്രി. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ കിഫ്ബിക്ക് എതിരായ ഇഡി കേസിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുകയാണ്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രാഷ്ട്രീയ താൽപര്യപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആരോപിക്കുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷൻ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്. ബിജെപി യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28 ന് നിർമല സീതാരാമൻ നടത്തിയ പ്രസ്താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഇഡി നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയിട്ടും ഇഡിക്ക് ഒന്നും കിട്ടിയില്ല. ഭീഷണിപ്പെടുത്തി അവര്‍ക്കാവശ്യമുള്ള ഉത്തരം സംഘടിപ്പിക്കാനാണ് ശ്രമമെന്നാണ് തോമസ് ഐസക്കിന്‍റെ ആരോപണം.
എന്നാൽ മൂന്ന് വര്‍ഷം മുമ്പുള്ള പരാതിയിൽ ഇപ്പോള്‍ കേസെടുത്തതിന് പിന്നില്‍, സിപിഎം ബിജെപി ധാരണയുണ്ടെന്നാണ് കോൺഗ്രസ് ആക്ഷേപം . അതിനിടെ കിഎഫ്ബി സിഇഒക്ക് മറ്റന്നാൾ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു.
Read more at: 'ഹാജരാകണം', കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി എംഡിക്കും ഇഡിയുടെ നോട്ടീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam