'സർക്കാർ അധികാരമേല്‍ക്കുന്നത് ഭരണഘടനയെ സാക്ഷി നിർത്തി,ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല': മുഖ്യമന്ത്രി

By Web TeamFirst Published Jan 22, 2020, 7:27 PM IST
Highlights

 പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെൻസസിലും എൻപിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 

കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെൻസസിലും എൻപിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെൻസസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങൾ എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയാകും സെൻസസുമായുള്ള സഹകരിക്കൽ. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തിൽ എൻപിആറിൽ കേരളത്തിനൊപ്പം രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ബംഗാൾ ആകട്ടെ യോഗം തന്നെ ബഹിഷ്ക്കരിച്ചു. ജനസംഖ്യാ രജിസ്റ്റർ നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ഉത്തരവുകളിറക്കി മുന്നോട്ട് പോയത് വിവാദത്തിലായിരുന്നു. പ്രതിപക്ഷം ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് മന്ത്രിസഭാ യോഗം തന്നെ എൻപിആർ വേണ്ടെന്ന് തീരുമാനിച്ചത്.
 

click me!