
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ടെന്ന് മുനമ്പം ഡിവൈഎസ്പി എസ് പി എസ് ജയകൃഷ്ണൻ പറഞ്ഞു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. മാനസിക പ്രശ്നം ഉണ്ടെന്ന കാര്യവും ചികിത്സ തേടിയിരുന്നു എന്നതും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ളൂരിൽ മറ്റ് കേസുകളോ ലഹരി ഇടപാടോ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ ആറ് മണിയോടെയാണ് ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു.
ഒരു നാടിനെയാകെ നടുക്കിയ കൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം
തന്‍റെ സഹോദരിയെ കളിയാക്കിയതിലുള്ള ദേഷ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. രണ്ട് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ ജിതിൻ ബോസിനെ ലക്ഷ്യം വച്ചായിരുന്നു വീട്ടിലേക്ക് കയറി ചെന്നത്. മുന്നിൽ തടുത്തവരുടെയെല്ലാം തലയ്ക്ക് അടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്‍ഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഋതു ജയൻ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നും പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ജിതിൻ ബോസ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒന്നാം ക്‌ളാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വിനിഷയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. കൊലപാതകം നടന്ന വീട്ടിൽ പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 17 അംഗ സംഘം കേസ് അന്വേഷിക്കും.