
തിരുവനന്തപുരം:കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മോൻ ദാരുണമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ആ കുരുന്ന്. വേദനാജനകമായ മരണത്തിൽ യഥാർത്ഥ പ്രതി സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് നിരവധി സംഭങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നാം കണ്ടതാണ്. നിയമസഭയിൽ പോലും ചർച്ച ചെയ്തിട്ടും സർക്കാർ തെരുവ് നായകളുടെ ആക്രമണങ്ങൾ തടയുന്ന കാര്യത്തിൽ ഒരടി മുന്നോട്ട് പോയില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് പോലും നൽകിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഇക്കാര്യത്തിൽ നിയമസഭയിലും പുറത്തും നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. അവസാനം നിഹാൽ എന്ന പിഞ്ച് ബാലന്റെ ജീവൻ തന്നെ ബലി കൊടിക്കേണ്ടി വന്നിരിക്കുന്നു. ഇവിടെ ജനം ഭീതിയിൽ കഴിയുകയാണ്. കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും കഴിയുന്നില്ല. നായകളെ പിടികൂടാനുള്ള പദ്ധതികൾ എങ്ങുമെത്താത്ത അവസ്ഥയിലാമെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത വാക്‌സിൻ വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലും നടപടി എടുക്കാത്ത സർക്കാർ പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പടെ തെരുവ് നായകൾക്ക് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്. സർക്കാരിന് താത്പര്യം സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെ പോക്കറ്റ് നിറയ്ക്കുന്ന പദ്ധതികളിൽ മാത്രമാണ്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത പിണറായി സർക്കാരിന് മനുഷ്യന്റെ ജീവന് പുല്ല് വിലയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam