
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുടിഞ്ഞുപോയ തറവാടിന്റെ കാരണവരെ പോലെയാണ് കെ എൻ ബാലഗോപാൽ പ്രവർത്തിക്കുന്നത്. ലക്കും ലഗാനുമില്ലാതെ കടമെടുത്ത സർക്കാർ കേരളത്തെ ഒരു പരുവമാക്കി. വിലകയറ്റം കൊണ്ട് ജനങ്ങൾ പ്രതിസന്ധിയിലായെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തവണ ഓണത്തിന് കേരളത്തിലേക്ക് വരാൻ മാവേലിക്ക് പേടിയെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ വായിൽ പാലൊഴിച്ചാൽ ഇപ്പോൾ തൈരായി പുറത്തുവരുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് അഞ്ചുമാസമായി. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായി? കേരളത്തിൽ എന്തൊക്കെ വിഷയങ്ങളും ഉയർന്നുവന്നു? ഒന്നിലും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ ഐ ക്യാമറക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. നെല്ല് കർഷകർ പ്രതിസന്ധിയിലാണ്. സംഭരിച്ച നെല്ലിന് പണം നൽകുന്നില്ല. അവർ ഓണം എങ്ങനെ ആഘോഷിക്കും? പിരിക്കുന്ന നികുതി എങ്ങോട്ട് പോകുന്നുവെന്ന് മന്ത്രി പറയണം. കഴിഞ്ഞ തവണ ഓണകിറ്റ് കൊടുത്തതിന്റെ കമ്മീഷൻ റേഷൻ കടക്കാർക്ക് കൊടുത്തിട്ടില്ല. അംഗണവാടി ജീവനക്കാർ മുതൽ കോളേജ് അധ്യാപകർ വരെ സമരത്തിലാണ്.
സംസ്ഥാനത്തെ ജനകീയ ഹോട്ടലുൽ എല്ലാം പൂട്ടി. കരാറുകാരുടെ ബില്ലു മാറാത്തതുകൊണ്ട് മണ്ഡലങ്ങളിലെ വർക്കുകളെടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ല. മണ്ഡലങ്ങളിലെ പദ്ധതികൾ എല്ലാം മുടങ്ങുന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ അമിത നികുതിഭാരം ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. നികുതി ഭാരം തടയാൻ സർക്കാർ നടപടിയെടുക്കണം. ജിഎസ്ടി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. കൃത്യമായി നികുതി ഖജനാവിലേക്ക് എത്താനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live