
തിരുവനന്തപുരം: പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ വേണ്ട നടപടികൾ ഉണ്ടാകുമെന്നും ശരിയായ അന്വേഷണം അനിവാര്യമാണ്, ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും എന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്‍റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗരിക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.
ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലെ കെഎസ്‌യു നിലപാടിലും ചെന്നിത്തല പ്രതികരിച്ചു. കെഎസ്‌യു അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും മുൻപും ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ അഭിപ്രായങ്ങൾ പറയേണ്ടതിന് ചില രീതികളുണ്ട്, മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളു, കെഎസ്‌യുവിന് പരാതി ഉണ്ടെങ്കിൽ പരിശോധിക്കും, അതിന് മുഖ്യമന്ത്രി മുൻകൈയെടുക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam