
തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകൾ മുഴുവൻ പ്രതിപക്ഷത്തെ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മസാല ബോണ്ടില്‍ ഗുരുതര ക്രമക്കേട് ഉണ്ടായി. ഒരു ക്വിന്‍റലിന് 120 രൂപ ലാഭം വച്ച് മില്ലുടമകൾക്ക് നൽകി. കോടി കണക്കിന് രൂപ മില്ലുടമകൾക്ക് കിട്ടി. ഇതു അഴിമതിയാണ്. മില്ലുടമകളിൽ നിന്നു കോടി കണക്കിന് രൂപ സർക്കാരിന് കിട്ടിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല കേസ് കോടതിയിൽ കൊണ്ടു വന്നത് ആർഎസ്എസുമായി ബന്ധമുള്ള യുവ അഭിഭാഷകരെയാണ്. അതു ഒഴിവാക്കി കൂടയിരുന്നോ ? കേസ് കോടതിയിൽ വന്നപ്പോൾ എന്തുകൊണ്ട് അറ്റോണി ജനറൽ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ല? എന്തുകൊണ്ട് ഓർഡിനൻസ് കൊണ്ടു വന്നില്ല ? ഭരണഘടന ഭേദഗതി നടത്താത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോൾ എല്ലാം ചെയ്യുമെന്ന് പറയുന്നത് ആളുകളെ കബളിപ്പിക്കാനാണ്.
ബിജെപി എന്തു കൊണ്ട് റിവ്യു ഹർജി കൊടുത്തില്ലെന്ന് ചോദിച്ച ചെന്നിത്തല മോദിയുടേത് മുതല കണ്ണീരാണെന്നും ആരോപിച്ചു. ഈ കാര്യത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ ഉത്തരവാദിത്വമാണ്. മോദിയും പിണറായി വിജയനും വിശ്വാസ സംരക്ഷണത്തിന് എതിരെയുള്ള നടപടികളാണ് സ്വീകരിച്ചത്. കോൺഗ്രസ് സർക്കാർ വന്നാൽ നിയമ നിർമാണത്തിന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പിമാർ ശ്രമിക്കും. ശബരിമല വിഷയത്തിൽ ബിജെപിയും എല്‍ഡിഎഫും രാഷ്ട്രീയം കളിച്ചു. രാഹുല്‍ ഗാന്ധി എന്തുകൊണ്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും മത്സരിക്കാത്തതെന്ന മോദിയുടെ ചോദ്യത്തിന് പിന്നിൽ പച്ചയായ വർഗീയതയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാടാണ് ശരി. ഇതു ജനങ്ങൾ ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് പ്രേമചന്ദ്രനെ തോൽപ്പിക്കാൻ ഭരണകൂടം തന്നെ രംഗത്തിറങ്ങി. ടിപി ശ്രീനിവാസൻ കോണ്‍ഗ്രസുകാരൻ അല്ല. ഇത്തരക്കാരെ ഉന്നത പദവിയിൽ വയ്ക്കരുതെന്ന ഇരു പാഠം കൂടി ഇപ്പോൾ കിട്ടിയെന്നും ചെന്നിത്തല വ്യക്തമാക്കി.
സിപിഎമ്മിനോട് മൂന്ന് ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ ചെന്നിത്തല എല്‍ഡിഎഫിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നും എന്ത് നയ പരിപാടിയാണ് എല്‍ഡിഎഫിന് മുന്നോട്ട് വയ്ക്കാനുള്ളതെന്നു ചോദിച്ചു. മൂന്നു വർഷമായി ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam