
തിരുവനന്തപുരം: അനർട്ട് വഴി വൈദ്യുത വകുപ്പ് നടത്തുന്ന അഴിമതികൾ ശരാശരി മലയാളിയെ ഞെട്ടിക്കുന്നതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. പി എം കുസും പദ്ധതി ഒരു ഐസ് ബർഗിന്റെ മുകൾഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. അനർട്ട് സോളാർ സ്കാമുമായി ബന്ധപ്പെട്ട അഴിമതിയുടെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അതേസമയം നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനർട്ട് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അഴിമതിക്ക് വേണ്ടി സോളാര്‍ പ്ലാന്റുകള്‍ ഇല്ലാതാക്കരുതെന്നും ചട്ടഭേദഗതി പിന്‍വലിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സര്‍ക്കാരും തയാറാകണമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
സതീശന്‍റെ വാക്കുകൾ
സംസ്ഥാനത്തെ സോളാര്‍ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊര്‍ജ്ജ ചട്ടഭേദഗതി പിന്‍വലിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സര്‍ക്കാരും തയാറാകണം. മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷന്‍ വേണമെന്നും അഞ്ച് കിലോവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നര്‍ 30 ശതമാനം ബാറ്ററിയില്‍ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു കൂടാതെ ഉല്‍പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ എസ് ഇ ബിക്ക് ചുങ്കം നല്‍കണമെന്നും മൂന്നു കിലോ വാട്ടിന് മുകളില്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് നെറ്റ് മീറ്ററിങ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ല. ചട്ടഭേദഗതി നിലവില്‍ വന്നാല്‍ സംസ്ഥാനത്ത സോളാര്‍ പ്ലാന്റുകളെല്ലാം പൂട്ടേണ്ടി വരും. വിപണിയില്‍ ലഭ്യമല്ലാത്ത രണ്ടു കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പിന്നിലും അഴിമതിയുണ്ടെന്നു വേണം കരുതാന്‍. വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കി കൊടുക്കരുത്. വൈദ്യുതി വകുപ്പും വകുപ്പ് മന്ത്രിയും സര്‍ക്കാരും അറിയാതെ ഇത്തരമൊരു നീക്കം നടക്കുമെന്ന് കരുതാനാകില്ല. സര്‍ക്കാരും റെഗുലേറ്ററി അതോറിട്ടിയും ജനവിരുദ്ധ തീരുമാനത്തില്‍ നിന്നും പിന്മാറണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam