
പാലക്കാട് : ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിലെ ബാലവിവാഹവുമായി ബന്ധപ്പെട്ട് ക്ഷേത്രം ക്ലർക്ക് രാമകൃഷ്ണനെ മലബാർ ദേവസ്വം സസ്പെന്റ് ചെയ്തു. വധു വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് നടപടി. ജൂൺ 29നാണ് ചെർപ്പുളശേരി സ്വദേശിയായ 32 കാരൻ മണ്ണാർക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ബാലവിവാഹം നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി മണ്ണാർക്കാട്, ചെർപ്പുളശേരി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
മണ്ണാർക്കാട് പൊലീസ് പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലും പരിശോധന നടത്തി. പ്രായം തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. വിവാഹം നടന്നത് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ രേഖകൾ അങ്ങോട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർക്കെതിരെ കേസെടുത്തത്. 2 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. വിവാഹം നടന്ന ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വധുവിന്റെ പ്രായത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നായിരുന്നു ക്ഷേത്രം ഭാരവാഹികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരൻമാരും മാതാപിതാക്കളും ഒളിവിലാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. ഇത് മുതലെടുത്ത് വിവാഹം നടത്തിയത്.
16 -കാരി പരീക്ഷയെഴുതാനെത്തിയില്ല, ബാലവിവാഹം പുറത്തറിഞ്ഞു, അതിഥികളടക്കം ഇരുന്നൂറോളം പേർക്കെതിരെ കേസ്
പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam