
ആലപ്പുഴ: ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി.ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യന്‍റെ ഭാര്യാ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ആയുധങ്ങൾ. ഇന്നലെ രാത്രി കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തിയത്.
സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്നെലെ അവസാനിച്ചിരുന്നു. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. നിലവില്‍ ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴി അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്.
സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തും കസ്റ്റഡിയിൽ വാങ്ങിയും തെളിവെടുപ്പ് നടത്തിയും ദിവസങ്ങൾ കഴിഞ്ഞിട്ടും തിരോധാന കേസുകളിൽ കൃത്യമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ അന്വേഷണത്തോടുള്ള നിസ്സഹകരണം സെബാസ്റ്റ്യൻ ഇപ്പോഴും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടിമുടി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് കുലുക്കമില്ല. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യൻറെ ഭാര്യയെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. സെബാസ്റ്റ്യൻ്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam