
തിരുവനന്തപുരം : ഗാനരചയിതാവ് ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറാി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദെന്ന് പിണറായിയും വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് സതീശനും അനുശോചിച്ചു. ചങ്ങനാശ്ശേരിയിലെ സുരേഷ് ക്ലിനിക്കിൽ വച്ചായിരുന്നു 61ാം വയസ്സിൽ ബീയാർ പ്രസാദിന്റെ വിയോഗം.
വെള്ളിയാഴ്ചയാണ് ബിയാർ പ്രസാദിൻ്റെ സംസ്കാരം നടക്കുക. നാളെ രാത്രിയോടെ സഹോദരിമാർ വീട്ടിലെത്തും. മൃതദേഹം നാളെ രാത്രി 10 മണിയോടെ വീട്ടിലെത്തിക്കും. പ്രസാദ് പഠിച്ച പുളിങ്കുന്നം സെൻ്റ് ജോസഫ്സ് സ്കൂളിലും എൻ എസ് എസ് കരയോഗത്തിൻ്റെ മങ്കൊമ്പ് ശിവശങ്കരപിള്ള ഹാളിലും പൊതുദർശനം ഉണ്ടാകും.
ബീയാര്‍ പ്രസാദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്‍റെ വിയോഗം നമ്മുടെ സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ബീയാര്‍ പ്രസാദിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്
നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മികവുറ്റ കലാകാരനായിരുന്നു ബീയാര്‍ പ്രസാദ്. കേരനിരകളാടും ഒരു ഹരിത ചാരുതീരം..., മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി.. തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാകില്ല. സ്വദേശമായ കുട്ടനാടിന്റെ സൗന്ദര്യവും നിഷ്‌ക്കളങ്കതയും ബീയാര്‍ പ്രസാദിന്റെ ഓരോ രചനകളിലും ദൃശ്യമാണ്. അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam