
തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കുന്നതിനെതിരെ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോൺ വിഷയത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമവിദഗ്ധരും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും. സുപ്രീംകോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശാദംശങ്ങളും വിശദമായി ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. വനം മേധാവിയുടെ നേതൃത്വത്തിൽ വനം റവന്യൂ തദ്ദേശ ഭരണ വകുപ്പുകൾ സംയുക്തമായി ഇതു സംബന്ധിച്ച് സര്‍വേയും പഠനവും നടത്തുന്നുണ്ട്.
മൂന്ന് മാസത്തിനകം പ്രദേശങ്ങളെ ഇനം തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അതിനിടെ ബഫര്‍ സോൺ പ്രശ്നം മുൻനിര്‍ത്തി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്എഫ്ഐ നടപടിയോടെ സര്‍ക്കാര്‍ നിലപാടുകൾ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തും പാര്‍ലമെന്‍റില്‍ പ്രശ്നം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മറുപടിയും പുറത്തുവന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫര്‍ സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് തീരുമാനമെടുത്തത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നുമുള്ള ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam