ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തല്‍.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. 2010 മുതൽ കെഎസ്ആർടിസിയിൽ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഗതാഗത മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെഎസ്ആടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന് എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. ഇടപാടുകൾ നടന്ന ഫയലുകൾ കാണിനില്ലെന്ന ഗുരുതര ആരോപണവും ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറഞ്ഞ വെളിപ്പെടുത്തലിലുണ്ടായിരുന്നു.
അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തല്‍. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.