
തിരുവനന്തപുരം: വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കും ബറ്റാലിയനുകള്‍ക്കുമായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങള്‍, ജില്ലകള്‍ക്കായി രണ്ടു മീഡിയം ബസ്സുകള്‍, ബറ്റാലിയനുകള്‍ക്കായി മൂന്നു ഹെവി ബസുകള്‍ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
ഹോണ്ട യൂണികോണ്‍ വിഭാഗത്തില്‍പ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പള്‍സര്‍ 125 വിഭാഗത്തില്‍പ്പെട്ട 25 ഇരുചക്ര വാഹനങ്ങളും പുറത്തിറക്കി. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 151 വാഹനങ്ങള്‍ വാങ്ങുന്നതിനായി 1203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയില്‍ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് പേരൂർക്കട എസ് എ പി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റു മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ ഇന്ന് പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം പനവൂര്‍ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. മുല്ലൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണന്‍ എല്‍. ആര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ ആയി.
എസ് എ പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോര്‍ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിര്‍ ആണ് മികച്ച ഷൂട്ടര്‍. വി കെ വിജേഷ് ആണ് ഓള്‍ റൗണ്ടര്‍. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ ഏറ്റവും മികച്ച ഇന്‍ഡോര്‍ കേഡറ്റ് എം എം വിഷ്ണുവാണ്. എല്‍ ആര്‍ രാഹുല്‍ കൃഷ്ണന്‍ മികച്ച ഔട്ട്ഡോര്‍ കേഡറ്റും ഡോണ്‍ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓള്‍ റൗണ്ടര്‍.
എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേര്‍ക്ക് ബിരുദവും 13പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 11 പേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം.എസ്.ഡബ്ള്യുവും എം.ബി.എയും ഉള്‍പ്പെടെയുള്ള പി.ജി ബിരുദങ്ങള്‍ നേടിയ 24 പേരും ഈ ബാച്ചില്‍ ഉണ്ട്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam