പ്രതിസന്ധികാലത്തും ദേശീയപാത വികസനത്തിന് അനുമതി; നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

By Web TeamFirst Published May 12, 2020, 6:43 PM IST
Highlights

തലപ്പാടി-ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരം 45 മീറ്റർ വീതിയിൽ ആറ് വരിയാക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിന് 1968.84 കോടി ചിലവാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: പ്രതിസന്ധി കാലമാണെങ്കിലും കേരളത്തിന്‍റെ പൊതുവികസനവും കൂടി തടസമില്ലാതെ മുന്നോട്ട് കൊണ്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യമായ ദേശീയപാത വികസനത്തിന് തുടക്കമാകുകയാണെന്നും ആദ്യഘട്ടമായി തലപ്പാടി-ചെങ്കള റീച്ചിന്റെ പ്രവർത്തനത്തിന് അനുമതിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് സ്റ്റാന്റിങ് ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.

ഉപരിതല ഗതാഗത വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങിയാൽ ടെണ്ടർ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി സര്‍ക്കാര്‍ അധികാരമേറിയത് മുതല്‍ നടത്തുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന് സഹായകരമായ നിലപാടെടുത്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തലപ്പാടി-ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരം 45 മീറ്റർ വീതിയിൽ ആറ് വരിയാക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിന് 1968.84 കോടി ചിലവാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

രണ്ടര വർഷം കൊണ്ടാണ് നിർമ്മാണ പ്രവര്‍ത്തനങ്ങൾ തീർക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 35.66 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് 683.9 കോടി ചിലവ് പ്രതീക്ഷിക്കുന്നുവെന്നും ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. തലപ്പാടി മുതൽ കഴക്കൂട്ടം വരെ 521.81 കിലോമീറ്റർ ദേശീയപാതാ വികസനത്തിനാണ് ആവശ്യപ്പെട്ടത്. 226.22 കിമീ ദൂരം വികസിപ്പിക്കാനുള്ള എട്ട് പദ്ധതികൾ ഈ വർഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 

18 കിലോമീറ്റർ ദൂരമുള്ള തലശേരി-മാഹി ബൈപ്പാസ് പ്രവർത്തനം പുരോ​ഗമിക്കുകയാണ്. 28.6 കിലോമീറ്റർ വരുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരിയാക്കാനുള്ള നടപടികളും തുടങ്ങി. ഭൂമിയേറ്റെടുക്കാൻ 20000 കോടി ചെലവാക്കപ്പെടും. സംസ്ഥാനത്തിന്റെ തൊഴിൽ സാധ്യത കൂടി വർധിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ദേശീയപാതാ വികസനത്തിനും ഇത് മുതൽക്കൂട്ടാവുമെന്നും വ്യവസായ-വാണിജ്യ വികസനം ത്വരിതപ്പെടുത്താനും ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!