'മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ,'ഓപ്പറേഷന്‍ ശുഭയാത്ര ദൗത്യം തുടങ്ങും' :മുഖ്യമന്ത്രി

Published : Jul 18, 2022, 11:52 AM IST
'മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ,'ഓപ്പറേഷന്‍ ശുഭയാത്ര ദൗത്യം തുടങ്ങും' :മുഖ്യമന്ത്രി

Synopsis

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി  സ്റ്റേറ്റ് സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം:മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് 
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്‍റെ  ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ സ്വീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നു.

വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നതിന് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിംഗ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്നും മറ്റു രാജ്യങ്ങളില്‍ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ രീതി. അതിനാല്‍ സ്‌പോണ്‍സറെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. എല്ലാത്തരം വിദേശ റിക്രൂട്ട്‌മെന്റുകളും ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലേക്ക് മാറ്റുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ ഇത്തരം ചൂഷണങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായകരമാകും.

വ്യാജ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നോര്‍ക്ക വകുപ്പ് സത്വര നടപടികള്‍ സ്വീകരിക്കുന്നുണ്ട്.നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ് എന്നിവയ്‌ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി  ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി 'ഓപ്പറേഷന്‍ ശുഭയാത്ര' എന്ന ദൗത്യം ആരംഭിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് മനുഷ്യക്കടത്ത്: ഐഎസ് ബന്ധമില്ലെന്ന് മുഖ്യപ്രതി ഗസാലി, തള്ളി പരാതിക്കാ‍ര്‍

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്, വാഗ്‍ദാനങ്ങൾ വിശ്വസിച്ച് വഞ്ചിതരായത് നിരവധി മലയാളികൾ

മലേഷ്യയിലേക്ക് മനുഷ്യക്കടത്തും തൊഴില്‍ തട്ടിപ്പും സജീവം. ഇരകളായ നിരവധി മലയാളികളാണ്  തിരിച്ച് വരാനാകാതെ നരകിക്കുന്നത്. വിസിറ്റിങ് വിസയിലൂടെ മലേഷ്യയിലേക്ക് കയറ്റിവിട്ട് അവിടെ മറ്റ് ഏജന്റുമാര്‍ക്ക് വില്‍ക്കുന്ന സംഘം ഉണ്ടെന്നും ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത ആടു ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് രക്ഷപ്പെട്ട ഇരകള്‍ വ്യക്തമാക്കി. മലേഷ്യയിലെ ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങളും ഒരു ജോലിക്കായി ലക്ഷങ്ങള്‍ കൈമാറി കബളിപ്പിക്കപ്പെട്ട രക്ഷപ്പെട്ടവരുടെ അനുഭവ സാക്ഷ്യങ്ങളും ഇവർ പുറത്തു വിട്ടു. 

കപ്പലില്‍ വന്‍ ജോലി എന്ന വാഗ്ദാനം രക്ഷപ്പെട്ട് നാട്ടിലെത്തിയ കെ.സി.മുഹമ്മദ് അസ്ലം മലേഷ്യയിൽ എത്തിയത്. കാസര്‍കോടുകാരായ ഏജന്റുമാര്‍ക്ക് ഗൂഗിള്‍ പേ വഴി മൂന്നര ലക്ഷം രൂപ കൈമാറിയെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസം മാത്രം കഴിയാനുള്ള വീസയാണ് ലഭിച്ചത്. എത്തിയത് ചതിക്കുഴിയില്‍. ഒടുവില്‍ ഒരു സന്നദ്ധസംഘടനയുടെ  ഇടപെടലിലാണ് ഇവര്‍ നാട്ടിലെത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം