
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി. ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തവരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാൻ കുടുംബ കോടതി സി.ഡബ്ല്യൂ.സിയോട് നിർദ്ദേശിച്ചു. പരാതിയിൽ സർക്കാർ സമയോജിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.
അതേസമയം കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ കോടതി രൂക്ഷമായി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലവാധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ് മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി. അനുപമയുടെ പരാതിയിൽ സർക്കാർ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
അതിനിടെ, കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമ ഹൈക്കോടതില്‍ ഹേബിയസ് കോർപ്പസ് ഹർജി നൽകി. താൻ അറിയാതെയാണ് 4 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശംനൽകണമെന്നാണ് അനുപമയുടെ ഹർജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത. എന്നിവരടക്കം ആറ് പേരെ എതിർ കക്ഷിയാക്കിയാണ് ഹർജി.12 മാസമായി ആൺകുട്ടിയെക്കുറിച്ച യാതൊരു അറിവുമില്ല. പൊലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. കുട്ടിയെ കാണാതായ സംഭവത്തിൽ നിയമ നടപടികൾ കോടതിയിൽ നിൽക്കെ ദത്ത് നടപടി നിയമപരമായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഇക്കാരണത്താലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam