
കൽപ്പറ്റ: കള്ളാടി ദുരന്തബാധിത മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ച ക്യാമ്പിലെ കുട്ടികൾക്ക് പ്രിയങ്ക ഗാന്ധി എംപി നൽകിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത് മന്ത്രി ടി സിദ്ദിഖ്. കുട്ടികളുടെ ചിരികളികൾ തിരിച്ചു പിടിക്കുക എന്നത് വളരെ പ്രാധാന്യത്തോടെ കാണുന്നുവെന്നും വീഡിയോ പങ്കുവെച്ച് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടയിൽ, ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ആറായി ഉയർന്നിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ സർവെയർ അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽപ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹങ്ങളാണ് മീനാക്ഷിപാലത്തിന് സമീപമുള്ള തകർന്ന പള്ളിയുടെ ഭാഗം, നിർമ്മാണ കമ്പനിയുടെ താത്ക്കാലിക ഓഫീസ് പ്രദേശം, പുഴയുടെ മറുകര എന്നിവിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. കാണാതായ പശ്ചിമബംഗാൾ സ്വദേശി രാകേഷ് ഗുച്ചൈത്, ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണ എന്നിവർക്കായി എൻഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നിവർ അടങ്ങുന്ന 280-ഓളം ഉദ്യോഗസ്ഥർ സംയുക്തമായി നാളെയും തിരച്ചിൽ തുടരും.
മീനാക്ഷിപുഴയുടെ ഇരുകരകളിലുമായി ആറ് കിലോമീറ്ററോളം ദൂരത്തിൽ പന്ത്രണ്ടോളം ഹിറ്റാച്ചികളും ജെസിബികളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ താമസിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെ ഇതിനകം സുരക്ഷിതമായി മേപ്പാടി പോളിടെക്നിക് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലയിലെ സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam