
തിരുവനന്തപുരം: കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നാക്കം ആയതിനാൽ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം മികച്ചകൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉദ്ഘാടനസമ്മേളനത്തില്‍ മാത്രം 15000 പേര്‍ പങ്കെടുത്തു. വേദികളില്‍ നിന്ന് വേദികളിലേക്ക് സര്‍വീസ് നടത്താനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയതെന്നും വിദ്യാഭ്യാസമന്ത്രി.
ആദ്യദിനം മുതലേ മാധ്യമങ്ങള്‍ മേളയ്ക്കു മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇതു മാധ്യമങ്ങളുടെ കൂടി കലാമേളയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരവാസികൾ വിവിധ വേദികളിലെത്തി കുട്ടികൾക്ക് പ്രോത്സാഹനം നൽകണമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു എന്നിവരും പ്രധാനവേദിയായ എം.ടി നിളയിലെ വി.ഐ.പി. പവിലയനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam